കൊച്ചി:പുകയില ഉത്പന്നങ്ങളിൽ താരമായ സിഗരറ്റ് വ്യവസായ മേഖലയിൽ ഇന്ത്യയിൽ കുറച്ച് വർഷങ്ങളായി പുകച്ചിലാണ്. പുകയിലവിരുദ്ധ ദിനാചരണവും വ്യാപാരവും പരസ്യവും നിയന്ത്രിക്കുന്നതിനുള്ള നടപടികളും സിഗരറ്റ്, ബീഡി വിൽപ്പന കുറച്ചിട്ടുണ്ടെന്നാണ് കണക്ക്. 1981-’82ൽ രാജ്യത്തെ മൊത്തം പുകയില ഉത്പന്നങ്ങളുടെ ഉപഭോഗത്തിൽ ഏകദേശം 21 ശതമാനമായിരുന്നു സിഗരറ്റിന്റെ (നിയമപരമായിട്ടുള്ള) വിഹിതം. ഇപ്പോഴിത് ഒൻപത് ശതമാനത്തോളമായി. അതേസമയം, ആഗോള ശരാശരി 90 ശതമാനമാണ്.
സിഗരറ്റുകളുടെ വിൽപ്പനയിൽ 10 ശതമാനത്തിനടുത്ത് ഇടിവാണ് 2020-ൽ ഉണ്ടായിട്ടുള്ളത്. ഭീമമായ നികുതിയും കോവിഡ് വ്യാപനത്തെത്തുടർന്നുണ്ടായിട്ടുള്ള അടച്ചിടൽ നടപടികളുമാണ് ഇതിനുകാരണം. ഇതിനുമുമ്പ് വിൽപ്പന വലിയ തോതിൽ കുറഞ്ഞത് 2015-ലാണ്, 8.2 ശതമാനം.
വർഷം വിൽപ്പന (സിഗരറ്റ് കുറ്റികളുടെ എണ്ണം കോടിയിൽ)
2015 8810
2016 8490
2017 8130
2018 8250
2019 8170
2020 7350
അതേസമയം, അനധികൃത സിഗരറ്റ് വിൽപ്പനയിൽ വലിയ വർധനയാണ്. മാർക്കറ്റ് റിസർച്ച് ഏജൻസിയായ ‘യൂറോമോണിറ്റർ ഇന്റർനാഷണൽ’ തയ്യാറാക്കിയ വ്യാജ സിഗരറ്റ് വിൽപ്പന കൂടുതലുള്ള രാജ്യങ്ങളുടെ റാങ്കിങ്ങിൽ നാലാമതാണ് ഇന്ത്യ. 2010-’11 മുതൽ 2019-’20 വരെ സിഗററ്റ് വിൽപ്പന 20 ശതമാനം കുറഞ്ഞപ്പോൾ അനധികൃത വിൽപ്പന 36 ശതമാനം വർധിച്ചു. ഇതുമൂലം പ്രതിവർഷം 15,000 കോടിയുടെ നികുതി നഷ്ടമുണ്ട്.
വിവേചനപരമായിട്ടുള്ള നികുതിയും നിയന്ത്രണങ്ങളും വ്യവസായത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന് ഐ.ടി.സി. അടക്കമുള്ള കമ്പനികൾ പറയുന്നു. 2016-’17 മുതൽ സിഗരറ്റിനുമേലുള്ള നികുതി 40 ശതമാനത്തോളം വർധിച്ചു. നിലവിൽ 64 ശതമാനം എക്സൈസ് നികുതിയും 28 ശതമാനം ജി.എസ്.ടി.യും അഞ്ച് ശതമാനം സെസുമുണ്ട്. ലോകത്ത് ഏറ്റവും ഉയർന്ന നികുതിയുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.
കേരളത്തിലും വിൽപ്പന താഴേക്ക്
കേരളത്തിൽ അഞ്ചുവർഷംകൊണ്ട് വിൽപ്പനയിൽ 25-30 ശതമാനത്തിനടുത്ത് ഇടിവാണുണ്ടായത്. ബീഡിക്കും ആവശ്യക്കാർ കുറയുന്നതായി കണ്ണൂർ ആസ്ഥാനമായ കേരള ദിനേശ് ബീഡിക്കമ്പനി ചെയർമാൻ എം.കെ. ദിനേഷ് ബാബു പറയുന്നു. 1990 കാലഘട്ടത്തിൽ വർഷം 1200 കോടി ദിനേശ് ബീഡി ഉത്പാദിപ്പിച്ച സ്ഥാനത്ത് ഇപ്പോൾ 64 കോടിമാത്രം.
- Advertisement -
Comments are closed.