
ഹൂസ്റ്റൺ: മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ-11 ദൗത്യത്തിലെ മൂവർസംഘത്തിൽ ഒരുവനായ മൈക്കൽ കൊളിൻസ് (90) ബുധനാഴ്ച അന്തരിച്ചു. നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൾഡ്രിനും ചന്ദ്രനിൽ കാൽമുദ്ര പതിപ്പിച്ചപ്പോൾ ഇവർ സഞ്ചരിച്ച വാഹനവുമായി കമാൻഡ് മൊഡ്യൂൾ പൈലറ്റായിരുന്ന കൊളിൻസ് മൈലുകൾക്കപ്പുറം ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്നു. 1969 ജൂലായ് 20-നായിരുന്നു ചന്ദ്രനിൽ മൂവർസംഘം എത്തിയത്.സൈനിക ഉദ്യോഗസ്ഥന്റെ മകനായി 1930 ഒക്ടോബർ 31-ന് ഇറ്റലിയിലാണ് കൊളിൻസിന്റെ ജനനം. അച്ഛനു പിന്നാലെ കൊളിൻസും സൈന്യത്തിൽ ചേർന്നു. പറക്കലിനോടുള്ള താത്പര്യം പിന്നീടദ്ദേഹത്തെ വ്യോമസേനയിലെത്തിച്ചു. ചന്ദ്രനിൽ കാലുകുത്തിയില്ലെന്ന പേരിൽ ആംസ്ട്രോങ്ങിനോളവും ആൽഡ്രിനോളവും കൊളിൻസ് പ്രശസ്തിക്കു പാത്രമായിരുന്നില്ല. അതുകൊണ്ടുതന്നെ ‘മറക്കപ്പെട്ട ബഹിരാകാശ യാത്രികൻ’ എന്നും അദ്ദേഹത്തിന് വിളിപ്പേരുണ്ട്. രണ്ടുതവണയാണ് കൊളിൻസ് ബഹിരാകാശയാത്ര നടത്തിയത്. ജെമിനി-10 ദൗത്യത്തിലായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് അപ്പോളോ-11-ലും.
- Advertisement -
Comments are closed.